
തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ മാർക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് ആദ്യം ദിനം തന്നെ നേടാൻ കഴിഞ്ഞത് !
മലയാള സിനിമക്ക് അഭിമാനമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ജൈത്രയാത്ര തുടരുകയാണ്.. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ തരംഗം മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ആഞ്ഞടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും ‘മാർക്കോ’ കൊടുങ്കാറ്റ് വീശിയടിക്കുകയുണ്ടായി. ഇപ്പോഴിതാ അതിന് പിന്നാലെ ഇന്ന് മുതൽ ‘മാർക്കോ’ കന്നഡയിലും റിലീസിനായി ഒരുങ്ങുകയാണ്.
മാർക്കോ ചരിത്രം കുറിക്കുകയാണ്… തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ മാർക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കിൽ ആദ്യ ദിനം തന്നെ നേടാനായത്. ജനുവരി ഒന്നിനാണ് തെലുങ്കിൽ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. കന്നഡയിലും ഇത്തരത്തിലൊരു വരവേൽപ്പ് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. ഇതിനകം 100 കോടി ആഗോള കളക്ഷൻ നേടിക്കഴിഞ്ഞ ചിത്രം കേരളത്തിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

കേരളത്തിൽ മാർക്കോ റിലീസ് ചെയ്തത് ഡിസംബർ 20നാണ്, മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
മാർക്കോ അഞ്ചു ഭാഷകളിലായാണ് റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയിരിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ പൊൻ തൂവലായി മാറുകയാണ് മാർക്കോ.. അതോടൊപ്പം മലയാള സിനിമയും ലോക ശ്രദ്ധ നേടുകയാണ്.
Leave a Reply