
കൃത്യമായി കാശെണ്ണി പറഞ്ഞ്, ചോദിച്ച് വാങ്ങിയിട്ട് എന്ന പരാമർശം എന്നെ വേദനിപ്പിച്ചു ! പണം എന്നതിനപ്പുറം ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഉള്ളൻ ആളാണ് ഞാൻ ! അനശ്വര രാജൻ പ്രതികരിക്കുന്നു !
കഴിഞ്ഞ ദിവസം നടി അനശ്വര രാജനെതിരെ സംവിധായകൻ ദീപു കരുണാകരൻ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി സഹകരിക്കുന്നില്ല എന്നാണ് അദ്ദേഹം ആരോപിച്ചത്, ഇപ്പോഴിതാ ഈ വിഷയത്തിൽ അനശ്വര പ്രതികരിച്ചിരിക്കുകയാണ്, വാക്കുകൾ ഇങ്ങനെ, തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടിവരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകന്‍ ശ്രീ ദീപു കരുണാകരന്‍ പല മാധ്യമങ്ങളിലും ഞാന്‍ പ്രൊമോഷന് സഹകരിക്കില്ല എന്ന് ഇന്‍റര്‍വ്യൂകള്‍ നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തതാണ്.
ആദ്യം തന്നെ, കൃത്യമായി കാശെണ്ണി പറഞ്ഞ്, ചോദിച്ച് വാങ്ങിയിട്ടാണ് പലപ്പോഴും ഞാന്‍ ഷൂട്ടിനുപോലും വന്നിട്ടുള്ളത് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെക്കുറിച്ച്, സിനിമയുടെ ഷൂട്ട് സമയത്ത് പേയ്മെന്‍റ് ഇഷ്യൂ വന്നപ്പോള്‍ പ്രൊഡ്യൂസര്‍ പണം അക്കൗണ്ടിലേക്ക് ഇടാതെ റൂമില്‍ നിന്നും ഇറങ്ങേണ്ട എന്ന് ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ട ഒരു അവസ്ഥയിലും ഷൂട്ട് തീരട്ടെ എന്ന് പറഞ്ഞ് മുന്‍കൈ എടുത്ത് ഇറങ്ങിയ എന്‍റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്‍റെ കാശെണ്ണിക്കൊടുത്തിട്ടാണ് എന്ന അത്രയും മോശം പരാമര്‍ശം അദ്ദേഹത്തെപ്പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫഷണലി എന്നതിനപ്പുറം വൈകാരികമായി ഏറെ വിഷമിപ്പിച്ചു.
സിനിമയുമായി ബന്ധപ്പെട്ട ക്യാരക്റ്റര്‍ പോസ്റ്റര്‍, ട്രെയ്‍ലര്‍ എന്നിവ ഞാന്‍ എന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും എല്ലാ പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ എന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിനെ ഫാന്‍സ് കൈകാര്യം ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടര്‍ത്തുകയും, പടത്തിലെ പ്രധാന അഭിനേതാവും സംവിധായകനും കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാന്‍ പ്രൊമോഷന് വരാന്‍ തയ്യാറായില്ല എന്ന് അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ റിലീസ് തീയതിക്ക് തൊട്ട് മുന്‍പേ സിനിമയുടെ ഭാഗമായി ഞാന്‍ ഇന്‍റര്‍വ്യൂ കൊടുത്തിട്ടുണ്ട്.

ഓണ്‍ലൈനില്‍, ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷന്‍ ഇന്‍റര്‍വ്യൂ എന്‍റേത് മാത്രമാണ്. ശേഷം ടീമിന്‍റെ ഭാഗത്തുനിന്ന് ഒരു തരത്തിലും അപ്ഡേറ്റ്സ് ഞങ്ങള്‍ക്ക് വന്നിട്ടില്ല. റിലീസിന് 2 ദിവസം മുന്‍പ് ഞങ്ങള്‍ അവരെ കോണ്ടാക്റ്റ് ചെയ്തപ്പോള്‍ റിലീസ് മാറ്റിവച്ചു എന്നും ചില പ്രശ്നങ്ങള്‍ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത്.
ശേഷം സിനിമയുടെ റിലീസുമായി ബന്ധപെട്ട് ഒന്നും തന്നെ എന്നെ അറിയിച്ചിരുന്നില്ല, എന്നാൽ ഇങ്ങനെ പെട്ടെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വന്നു എന്നെയും എന്റെ അമ്മ, മാനേജർ തുടങ്ങിയവരെ ആക്ഷേപിക്കുന്ന സ്റ്റേറ്റ്മെന്‍റ്സ് ആണ് ശ്രീ ദീപു പറയുന്നത്. എന്‍റെ കരിയറിനെ മോശമായി ബാധിക്കണമെന്ന ദുരുദ്ദേശത്തോടെ തന്നെയാണ് ഇത് ചെയ്തതെന്ന് ഞാൻ കരുതുന്നു. ഈ വര്‍ഷം ഇറങ്ങിയ എന്‍റെ മൂന്ന് സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളായി മറ്റ് കമ്മിറ്റ്മെന്‍റുകള്‍ മാറ്റിവച്ച് പ്രൊമോഷന് പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഭാഗമാവുന്ന സിനിമയ്ക്ക് ആവശ്യമായ പ്രൊമോഷന് പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്‍റെ കരാറില്‍ ഉപരി എന്‍റെ ഉത്തരവാദിത്തമാണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാന്‍ എന്നും അനശ്വര പറയുന്നു.
Leave a Reply