‘മക്കളോട് അവസരമൊന്നും ചോദിക്കില്ല’ ! അവർക്ക് അവരുടെ പണി എനിക്ക് എന്റെ പണി ! മക്കളെ കുറിച്ച് അന്ന് വിപി ഖാലിദിൻറെ വാക്കുകൾ ഇങ്ങനെ !

സിനിമയിലും സീരിയലും ഒരുപോലെ തിളങ്ങി നിന്ന അഭിനേതാവ് ആയിരുന്നു വി പി ഖാലിദ്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഏറിവരെയും ഏറെ വിഷമിപ്പിച്ചിരുന്നു. പുതുതലമുറയിലെ പ്രേക്ഷകരെ സംബന്ധിച്ച് വി പി ഖാലിദ് എന്നാല്‍ മറിമായം പരമ്പരയിലെ സുമേഷേട്ടനാണ്. എന്നാൽ ഖാലിദ് എന്ന യഥാര്‍ഥ പേര് അറിയാത്തവര്‍ പോലും അദ്ദേഹത്തിന്റെ ആ കഥാപാത്രത്തെ ആരാധിച്ചിരുന്നു. എന്നാല്‍ വി പി ഖാലിദ് എന്ന, കലാകാരനായ ആ മനുഷ്യന്‍റെ ജീവിതം ഒരു പരമ്പരയിലോ ചില കഥാപാത്രങ്ങളിലോ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല. സൈക്കിള്‍ യജ്ഞവും റെക്കോര്‍ഡ് ഡാന്‍സും മുതല്‍ നാടകത്തിലും സിനിമയിലും വരെ തന്‍റെ പ്രതിഭയെ അടയാളപ്പെടുത്തിയ അദ്ദേഹം ബാക്കിവച്ചു പോകുന്ന നിരവധി ഓര്‍മ്മകളുണ്ട്.

ആ അതുല്യ കലാകാരന്റെ ഉദയം തന്നെ നാടകത്തിന്‍റെയും സൈക്കിള്‍ യജ്ഞത്തിന്‍റെയുമൊക്കെ ത്രസിപ്പിക്കുന്ന വേദികളില്‍ നിന്നുമാണ്. ശേഷം പ്രൊഫെഷണൽ നാടക സമിതികളിൽ നിന്നുതിരിയാന്‍ സമയമില്ലാതിരുന്ന ഒരു കാലം. ഖാലിദ് തന്റെ പതിനാറാം വയസ്സില്‍ ഒരു പകരക്കാരനായാണ് ആദ്യം തട്ടില്‍ കയറിയത്. ആ വേഷം കൈയടികള്‍ നേടിയതോടെ പിന്നീട് സ്റ്റേജില്‍ കയറാന്‍ ആത്മവിശ്വാസമായി. പ്രമുഖ സമിതിയായ കെപിഎസി കൊച്ചിയില്‍ നാടകാവതരണത്തിന് എത്തുമ്പോള്‍ അവരുടെ സഹായിയായി കൂടിയ ഖാലിദ് മേക്കപ്പ് ചെയ്യാന്‍ പഠിച്ചു. ഒപ്പം ചില വലിയ സൌഹൃദങ്ങളും ആ പരിചയത്തിലൂടെ ലഭിച്ചു. തോപ്പില്‍ ഭാസിയും കെ പി ഉമ്മറുമൊക്കെ അക്കൂട്ടത്തില്‍ പെടും.

ശേഷം അദ്ദേഹത്തെ ആദ്യമായി സിനിമയിലേക്ക് വിൽക്കുന്നത് തോപ്പിൽ ഭാസിയാണ്. പക്ഷെ സിനിമയിൽ അഭിനയിക്കുന്നതിനോട് അമ്മക്ക് അതികം തലപര്യം ഇല്ലാതിരുന്നത് കൊണ്ട് ആ ഇഷ്ടം തല്ക്കാലം മാറ്റിവെച്ചു, പിന്നീട് സൈക്കിള്‍യജ്ഞ പരിപാടിയുമായി ആലപ്പുഴയില്‍ കഴിയുന്ന കാലത്ത് ഉദയ സ്റ്റുഡിയോയുടെ മുന്നില്‍ വച്ച് തോപ്പില്‍ ഭാസിയെ കാണുകയായിരുന്നു. കെപിഎസിയുടെ നാടകം ഏണിപ്പടികള്‍ സിനിമയാക്കാനുള്ള ആലോചനകളിലായിരുന്ന അദ്ദേഹം അതിലേക്ക് ക്ഷണിച്ചു. പിന്നീടിങ്ങോട്ട് പല കാലങ്ങളിലായിലായി അന്‍പതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.

എന്നാൽ ഇത്രയും കലാ പാരമ്പര്യം അദ്ദേഹത്തിന് ഉണ്ടെങ്കിലും പിതുതലമുറ അദ്ദേഹത്തെ അറിയപ്പെടുന്നത് മറിമായം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രമായാണ്. എന്നാല അദ്ദേഹത്തിന്റെ മകൾ ഇന്ന് സിനിമയിലെ പ്രശസ്തരാണ്. മലയാള സിനിമയില്‍ പുതുതലമുറയില്‍ ഇതിനകം സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ മൂന്ന് യുവാക്കള്‍ വി പി ഖാലിദിന്‍റെ മക്കളാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ എന്നിവര്‍. മരണം വരെ കലാരംഗത്ത് തുടരണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് ഈ കലാകാരന്‍ വിട പറയുന്നത്. പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹം വിടപറഞ്ഞത്.

ഇതിനുമുമ്പ് അദ്ദേഹം മക്കളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു… മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ലെന്നും, അവര്‍ വിളിച്ചാല്‍ പോയി ചെയ്യാറാണ് പതിവ്, സെറ്റില്‍ താന്‍ അവരുടെ ബാപ്പ അല്ലായിരുന്നു. അവിടെ താനൊരു ആര്‍ട്ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. തനിക്ക് തന്റെ ജോലി. അത്രമാത്രം. സത്യത്തില്‍ കൊച്ചിയില്‍ ഇത്രയും സിനിമാക്കാരുളള വീട് വേറെയുണ്ടോ എന്നത് സംശയമാണെന്നും അതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും വിപി ഖാലിദ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *